

ഇസ്രേയലിന് കടുത്ത മുന്നറിയിപ്പുമായിഅരാഗ്ചി
file photo
ടെഹ്റാൻ: തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ നൽകിയ മറുപടി തങ്ങളുടെ യഥാർഥ കരുത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. മേഖലയിൽ സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് കൂടുതൽ ശക്തമായ തിരിച്ചടി നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെ പുറത്തു വിട്ട പ്രസ്താവനയിലാണ് അരാഗ്ചി ഇസ്രയേലിനും അമെരിക്കയ്ക്കും കടുത്ത ഭാഷയിൽ മുന്നറിയിപ്പു നൽകിയത്.
"ഇസ്രയേലിന്‍റെ ആക്രമണത്തിനുള്ള ഞങ്ങളുടെ പ്രതികരണം കേവലം ഒരു അംശം മാത്രമായിരുന്നു.സംഘർഷം ലഘൂകരിക്കാനുള്ള അഭ്യർഥനകളെ മാനിച്ചാണ് ഞങ്ങൾ സംയമനം പാലിച്ചത്. എന്നാൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ പിന്നീട് യാതൊരു വിധ സംയമനവും ഉണ്ടാകില്ല.' ബുധനാഴ്ച ഇറാന്‍റെ തെക്കൻ പാർസ് വാതകപാടത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ സൂചിപ്പിച്ച് അരാഗ്ചി പ്രതികരിച്ചു.
യുദ്ധത്തിൽ തകർന്ന തങ്ങളുടെ സിവിലിയൻ കേന്ദ്രങ്ങളുടെ നാശനഷ്ടങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചകളിലും സിവിലിയൻ കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎശ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾ യുദ്ധഭൂമിയായി മാറുന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് അന്താരാഷ്ട്ര സമൂഹത്തെ വലിയ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.