

അസ്ഗർ ഹിജാസി
file photo
ടെഹ്റാനിൽ മുതിർന്ന ഇറാനിയൻ ഭീകര ഭരണകൂട കമാൻഡറെ ലക്ഷ്യം വച്ച് ഇസ്രയേൽ. ഈ ആക്രമണത്തിൽ സുപ്രീം നേതാവിന്‍റെ ഓഫീസിലെ ആക്റ്റിങ് ചീഫ് ഒഫ് സ്റ്റാഫ് ആയ അസ്ഗർ ഹിജാസിയായിരുന്നു ഐഡിഎഫിന്‍റെ ലക്ഷ്യം. കടുത്ത ആക്രമണമാണ് ഐഡിഎഫ് നടത്തിയത്. ആക്രമണത്തിൽ ഹിജാസി കൊല്ലപ്പെട്ടു.
ഖമനേയിയുമായി അടുപ്പമുള്ളയാളും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ മുതിർന്ന നേതൃത്വ ഘടനയിലെ ഒരു പ്രധാന വ്യക്തിയുമായിരുന്നു ഹിജാസി. സെൻസിറ്റീവ് രാഷ്ട്രീയ സുരക്ഷാ കൺസൾട്ടേഷനുകളിൽ ഖമനേയിയുടെ പ്രതിനിധിയായി നിരവധി കാലം സേവനമനുഷ്ഠിച്ച ഹിജാസി വെറും ഒരു ചീഫ് ഒഫ് സ്റ്റാഫ് എന്നതിലുമുപരിയായിരുന്നു എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് തിങ്ക് ടാങ്കിലെ ഇറാൻ ആന്‍ഡ് ഷിയാ ആക്സിസ് പ്രോഗ്രാമിന്‍റെ ഡയറക്റ്റർ റാസ് സിംത് പറഞ്ഞത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറന്‍ ഇറാനിലെ 400ലധികം ഇറാനിയൻ സൈനിക ലക്ഷ്യങ്ങളാണ് ഐഡിഎഫ് ആക്രമിച്ചത്. അതിൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും ഡ്രോണുകൾ അടങ്ങിയ വെയർഹൗസുകളും ഉൾപ്പെടുന്നു.
നിലവിലെ യുദ്ധത്തിൽ ഇതുവരെ 300ലധികം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ നശിപ്പിച്ചതിനു ശേഷം ഇറാന്‍റെ കൈവശം ഇപ്പോഴും 100-200 ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ ശേഷിക്കുന്നു എന്നാണ് ഐഡിഎഫിന്‍റെ കണക്കുകൾ. ഇസ്രയേലിനെതിരായ വെടിവയ്പിന്‍റെ വ്യാപ്തി പരമാവധി കുറയ്ക്കുന്നതിനായി ലോഞ്ചറുകൾ വേട്ട തുടരുകയാണെന്നും ഐഡിഎഫ് അറിയിച്ചു.
യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ വ്യോമസേന 65,00ലധികം ബോംബുകൾ ഇറാനിൽ വർഷിച്ചതായും സൈന്യം അറിയിച്ചു. നൂറ്റമ്പതോളം വ്യത്യസ്ത ആക്രമണ തരംഗങ്ങൾ നടത്തിയതായി ഐഡിഎഫ് പറഞ്ഞു.
യുദ്ധത്തിന്‍റെ പുതിയ ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ ടെഹ്റാനിലെ ഇറാനിയൻ ഭരണകൂട കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും രാജ്യത്തുടനീളമുള്ള ഇറാന്‍റെ ആയുധ ഉൽപാദന സൗകര്യങ്ങൾക്കെതിരേയും മിസൈലുകളും ലോഞ്ചറുകളും നിർമിക്കാൻ ഉപയോഗിക്കുന്നവ ഉൾപ്പടെ ഇപ്പോൾ ആക്രമണങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നും സൈന്യം പറഞ്ഞു.