ഗാസയിൽ കൊല്ലപ്പെട്ടത് 70,000 പേരെന്ന് ഐഡിഎഫ്
file photo
ഗാസയിൽ കൊല്ലപ്പെട്ടത് 70,000 പേരെന്ന് ഐഡിഎഫ്
ടെൽ അവീവ്: ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഏകദേശം 70,000 വരുമെന്ന് ഇസ്രയേൽ സൈന്യം. പലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്കുകൾ ശരിയാണെന്നു സ്ഥിരീകരിക്കുന്നതാണ് ഈ കണക്ക്. കാണാതായവരെ ഉൾപ്പെടുത്താതെ തന്നെ ഏകദേശം 70,000 ഗാസ നിവാസികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേലി പത്രമായ "യെദിയോത്ത് അഹ്റോനോത്ത്' റിപ്പോർട്ട് ചെയ്യുന്നു. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 71,667 ആണ്. ഇസ്രയേലിന്‍റെ പുതിയ കണക്കുകളും ഇതിനോട് സമാനമാണ്. കൊല്ലപ്പെട്ടവരിൽ എത്രപേർ സായുധ പോരാളികളാണെന്നും എത്രപേർ സാധാരണക്കാരാണെന്നും വിശകലനം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ പ്രതിരോധ വകുപ്പ് എന്ന് ഔദ്യോഗിക ചാനലായ ‘കാൻ 11’ റിപ്പോർട്ട് .
ഇക്കഴിഞ്ഞ ഒക്റ്റോബർ പകുതിയോടെ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും 492 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 1,71,343 കവിഞ്ഞതായും പലസ്തീൻ അധികൃതർ വ്യക്തമാക്കുന്നു. യുദ്ധം അവസാനിച്ചിട്ടും ഗാസയിലെ മാനുഷിക പ്രതിസന്ധി തുടരുകയാണ്. ഇസ്രായേൽ സൈന്യത്തിന്‍റെ ഈ പുതിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര കോടതികളിൽ ഇസ്രായേലിനെതിരെ നിലനിൽക്കുന്ന വംശഹത്യ കേസുകളിൽ നിർണ്ണായക തെളിവായി മാറാൻ സാധ്യതയുണ്ട്.

