

ഖത്തർ-ജർമനി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി, ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായി ഫോണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയിൽ വിഷയമായി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും ഏകോപനങ്ങളും ഇരു നേതാക്കളും വിലയിരുത്തിയതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിനും കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമായി എല്ലാ കക്ഷികളും സംഭാഷണത്തിന്‍റെയും നയതന്ത്രത്തിന്‍റെയും പാത പിന്തുടരണമെന്ന് ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പു നൽകുന്നത് ഉൾപ്പടെ യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ കരാറുകൾ നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ പിരിമുറുക്കങ്ങൾ അയവു വരുത്തുന്നതിനും ശാശ്വതമായ സമാധാനത്തിനായി സമഗ്രമായ ഉടമ്പടിയിൽ എത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്‍റെ പൂർണ പിന്തുണ അദ്ദേഹം വീണ്ടും ഉറപ്പു നൽകി.