

ഹോര്‍മുസ് കടക്കാന്‍ കാത്തിരിക്കുന്നത് 2000 കപ്പലുകള്‍
file photo
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ആഗോള പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് തടസപ്പെട്ടതിനാല്‍ ആയിരക്കണക്കിന് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്‍റെ ഏകദേശം 20 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസിലൂടെയാണ്. ഇറാന്‍ ഉപരോധിക്കുന്നതിനു മുമ്പ് ഹോര്‍മുസിലൂടെ പ്രതിദിനം 130ഓളം കപ്പലുകള്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ എണ്ണം 90 ആയി കുറഞ്ഞുവെന്നു മാരിടൈം ട്രാക്കര്‍മാർ പറയുന്നു.
ഇന്‍റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍റെ (ഐഎംഒ) കണക്കനുസരിച്ച്, നിലവില്‍ ഈ മേഖലയില്‍ ഏകദേശം 2,000 കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഏകദേശം 20,000 നാവികര്‍ ഉള്‍പ്പെടുന്നു. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ അടിയന്തര അന്താരാഷ്‌ട്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തണമെന്നാണ് ഐഎംഒ ആവശ്യപ്പെടുന്നത്. ടെഹ്റാന്‍റെ അനുമതിയില്ലാതെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കാര്യമായ അപകട സാധ്യതകള്‍ നേരിടുന്നുണ്ട്. ഈ മാസം ഏകദേശം 20 കപ്പലുകളാണ് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
' ദ ടൈംസ് ഓഫ് ലണ്ടന്‍ ' ന്‍റെ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്, ചില കപ്പലുകള്‍ ഉപരോധത്തെ മറികടക്കാന്‍ രഹസ്യ കോഡുകള്‍ കൈമാറുന്നുണ്ടെന്നാണ്. ഹോര്‍മുസ് കടന്നുപോകാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് രഹസ്യ കോഡ്. മേഖലയിലെ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുന്ന ജര്‍മന്‍-ഇറ്റാലിയന്‍ സമുദ്ര രഹസ്യാന്വേഷണ സ്ഥാപനമായ ഹുവാക്‌സിലാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
ചൈന, ഇന്ത്യ ഉള്‍പ്പെടെയുള്ള ചില പ്രത്യേക രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ ഉപരോധത്തെ വിജയകരമായി മറികടക്കുന്നുണ്ട്. ചില കപ്പലുകള്‍ ഹോര്‍മുസ് കടക്കാന്‍ ' ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കപ്പല്‍ ' എന്നും ' ഇന്ത്യന്‍ ഷിപ്പ് & ഇന്ത്യന്‍ ക്രൂ ' എന്നുമുള്ള സന്ദേശങ്ങളാണ് പുറപ്പെടുവിക്കുന്നത്.
ഹോര്‍മുസിനെ തടസപ്പെടുത്തിയപ്പോഴും ടെഹ്റാന്‍ 16 ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തു. അതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ്. ഇറാന്‍റെ എണ്ണ കയറ്റുമതി ഇതുവരെ നിലച്ചിട്ടില്ല. സമീപ ആഴ്ചകളില്‍ കുറഞ്ഞത് 14 ഇറാന്‍ പതാകയുള്ള ടാങ്കറുകളെങ്കിലും സിംഗപ്പൂര്‍ കടലിടുക്കില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യയില്‍ ചരക്ക് ഇറക്കിയ ശേഷം 15 ഇറാനിയന്‍ കപ്പലുകള്‍ ഇതിനകം ഗള്‍ഫിലേക്ക് മടങ്ങുകയും ചെയ്തു.ഈജിപ്തിലെ സൂയസ് കനാല്‍ മാതൃകയില്‍, ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന് ഫീസ് ഈടാക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ടെഹ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.