70 palestinian prisoners released
70 പലസ്തീൻ തടവുകാർക്ക് മോചനം

70 പലസ്തീൻ തടവുകാർക്ക് മോചനം

അവശേഷിക്കുന്നവരെ ഇസ്രയേൽ വൈകാതെ സ്വതന്ത്രരാക്കും.
Published on

ടെൽ അവീവ്: നാല് വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചതിനെത്തുടർന്ന് 70 പലസ്തീൻ തടവുകാരെ ഇസ്രേലി ഭരണകൂടം സ്വതന്ത്രരാക്കി. ഗാസ സിറ്റിയിൽ റെഡ്ക്രോസിനാണ് വനിതാ സൈനികരെ ഹമാസ് കൈമാറിയത്. ഇസ്രയേൽ വിട്ടയയ്ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് ഇന്നലെ മോചിപ്പിക്കപ്പെട്ട 70 പേരും.

അവശേഷിക്കുന്നവരെ ഇസ്രയേൽ വൈകാതെ സ്വതന്ത്രരാക്കും. തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്റ്റിന്‍റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.

2023 ഒക്റ്റോബര്‍ ഏഴിനു നടത്തിയ ആക്രമണത്തിലാണ് ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റിലെ വനിതാ സൈനികരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. വെടിനിർത്തൽ കരാറിന് കീഴിൽ ഇസ്രയേലും ഹമാസും നടത്തുന്ന രണ്ടാമത്തെ കൈമാറ്റമാണിത്.

കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയിൽ ഹമാസിന്‍റെ വലയത്തിലാണ് വനിതാ സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലെത്തിയ നാലു പേരും ചിരിച്ചുകൊണ്ട് കൈവീശി. തുടർന്നാണ് ഇവരെ റെഡ് ക്രോസ് വാഹനത്തിലേക്കെത്തിച്ചത്.

ഗാസ മുനമ്പിൽ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ കൈമാറ്റം പ്രതീക്ഷിച്ച് ടെൽ അവീവിലും ഗാസ സിറ്റിയിലും ജനക്കൂട്ടം നേരത്തെതന്നെ ഒത്തുകൂടാൻ തുടങ്ങിയിരുന്നു. ഞായറാഴ്ച വെടിനിർത്തൽ ആരംഭിച്ചപ്പോൾ, 90 പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഖത്തർ, ഈജിപ്റ്റ്, യുഎസ് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിർത്തൽ പ്രഖ്യാപനം യാഥാർഥ്യമായത്. താൻ അധികാരത്തിലെത്തും മുൻപ് വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. കടുത്ത നിലപാടിലായിരുന്ന ഹമാസ് ഇതോടെയാണ് ധാരണയ്ക്ക് തയാറായത്.

logo
Metro Vaartha
www.metrovaartha.com