

അമെരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്/ നരേന്ദ്ര മോദി
file photo
വാഷിങ്ടൺ: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാകാത്തതിന്‍റെ പ്രധാന കാരണം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാത്തതിനാലാണ് എന്ന വെളിപ്പെടുത്തലുമായി അമെരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. വ്യാപാര കരാർ സംബന്ധിച്ചുള്ള അന്തിമ അവസ്ഥയിൽ എത്തിയിരുന്നു എന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളണമെങ്കിൽ പ്രധാനമന്ത്രി മോദി ട്രംപിനെ വിളിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ വിളി ഉണ്ടായില്ല. ഒരു അഭിമുഖത്തിലാണ് യുഎസ് വാണിജ്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
നയപരമായ വ്യത്യാസങ്ങൾ കൊണ്ടല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി നേരിട്ടു സംസാരിക്കാൻ വിസമ്മതിച്ചതിനാൽ ആണ് ഇന്ത്യയും യുഎസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര കരാർ യാഥാർഥ്യമാകാത്തതെന്നും ലുട്നിക് പറഞ്ഞു. വ്യാപാരകരാർ സംബന്ധിച്ച് മുഴുവൻ കാര്യങ്ങളിലും തീരുമാനമായതാണ്. പക്ഷേ, അത് അന്തിമഘട്ടത്തിൽ എത്തണമെങ്കിൽ മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യൻ സർക്കാരിന് ഇതിൽ താൽപര്യമില്ലെന്നും മോദി ഒടുവിൽ ആ ആഹ്വാനം നടത്തിയില്ലെന്നും ലുട്നിക് പ്രതികരിച്ചു.