

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ സൈനികത്താവളം തുറന്നു നൽകില്ലെന്ന് ബ്രിട്ടൻ
file photo
ലണ്ടൻ: ഇറാനു നേരെ ആക്രമണത്തിനായി അമെരിക്കയ്ക്ക് തങ്ങളുടെ സൈനികത്താവളം വിട്ടു നൽകില്ലെന്ന നിലപാട് വ്യക്തമാക്കി ബ്രിട്ടൻ. ബ്രിട്ടീഷ് സൈനികത്താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന അമെരിക്കയുടെ ആവശ്യം ബ്രിട്ടീഷ് ഭരണകൂടം നിരസിച്ചു.
ബ്രിട്ടന്‍റെ സൈനികത്താവളമായ ആർഎഎഫ് ഫെയർ ഫോർഡ് വ്യോമതാവളത്തിൽ നിന്ന് ദീർഘദൂര ബോംബിങ് പ്രവർത്തനങ്ങൾ നടത്താനാണ് അമെരിക്ക അനുമതി നേടിയത്. എന്നാൽ ഇറാനെതിരെയുള്ള മുൻകൂർ ആക്രമണങ്ങളിൽ പങ്കാളിയാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഈ ആവശ്യം തള്ളിയത്.
പശ്ചിമേഷ്യയിൽ സൈനിക വിന്യാസം ശക്തമാക്കുന്ന വാഷിങ്ടൺ ഇറാനെതിരേയുള്ള വിവിധ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തു വരികയാണ്. ബ്രിട്ടീഷ് നിലപാടിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. അപകടകാരികളായ ഒരു ഭരണകൂടത്തിന്‍റെ ആക്രമണത്തെ ചെറുക്കാൻ ഡീഗോ ഗാർഷ്യയും ആർഎഎഫ് ഫെയർഫോർഡും ഉപയോഗിക്കേണ്ടി വരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.
നിലവിലുള്ള ഉടമ്പടികൾ പ്രകാരം ഡീഗോ ഗാർഷ്യയിൽ നിന്ന് ആക്രമണം നടത്താൻ ബ്രിട്ടനെ വിവരം അറിയിച്ചാൽ മാത്രം മതിയാകും. എന്നാൽ ബ്രിട്ടന്‍റെ ആർഎഎഫ് താവളങ്ങൾ ഉപയോഗിക്കാൻ യുകെയുടെ നേരിട്ടുള്ള അനുമതി ആവശ്യമാണ്. അന്താരാഷ്ട്ര നിയമതത്വങ്ങൾ അനുസരിച്ച് ഒരു സഖ്യകക്ഷി നടത്തുന്ന നിയമവിരുദ്ധമായ സൈനിക നടപടിക്കക് സഹായം നൽകുന്നത് കുറ്റകരമാകുമെന്ന നിലപാടിലാണ് ലണ്ടൻ. നേരത്തെയും ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരേയുള്ള അമെരിക്കൻ ആക്രമണങ്ങളിൽ നേരിട്ടു പങ്കെടുക്കാൻ ബ്രിട്ടൻ വിസമ്മതിച്ചിരുന്നു.