no deal with Iran:Trump

ഇറാനുമായി ഒരു കരാറിനുമില്ല: ട്രംപ്

file photo

ഇറാനെതിരേ കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്‍റ്

ഇറാനുമായി ഒരു കരാറിനുമില്ല, ഉറപ്പുള്ള ശക്തമായ വ്യവസ്ഥകളിലൂടെ മാത്രമേ ഇനിയൊരു ഉടമ്പടി സാധ്യമാകൂ എന്ന് ട്രംപ്
Published on

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിലെത്താൻ താൻ ഇപ്പോൾ തയാറല്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച എൻബിസി ന്യൂസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

ഇറാൻ കരാറിനു താൽപര്യം കാണിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ഉറപ്പുള്ളതും ശക്തമായതുമായ വ്യവസ്ഥകളിലൂടെ മാത്രമേ ഒരു ഉടമ്പടി സാധ്യമാകൂ എന്നും ട്രംപ് പറഞ്ഞു. എന്നാൽ കരാറിന്‍റെ കൃത്യമായ നിബന്ധനകൾ എന്തായിരിക്കണമെന്ന കാര്യത്തെ കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരണം നൽകിയില്ല.

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ നിലവിലെ അവസ്ഥയെ കുറിച്ച് ട്രംപ് ഗുരുതരമായ സംശയങ്ങളുയർത്തി. അധികാരം ഏറ്റെടുത്ത ശേഷം ഖമനേയി ഇതുവരെ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഖമനേയി ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞു.

ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ വെറും കിംവദന്തികളാണോ എന്നു വ്യക്തമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഖമനേയി ജീവനോടെയുണ്ടെങ്കിൽ തന്‍റെ രാജ്യത്തിനു വേണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹാസ രൂപേണ പറഞ്ഞു. ഇറാന്‍റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് നല്ല ഭരണനേതൃത്വം നൽകാൻ കഴിവുള്ള നിരവധി വ്യക്തികൾ നിലവിലുണ്ടെന്നായിരുന്നു ട്രംപിന്‍റെ മറുപടി.

അതേ സമയം ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ റഷ്യയുടെ എണ്ണ മേഖലയ്ക്കു മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്തിയ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് എണ്ണ ആവശ്യമാണെന്നും പ്രതിസന്ധി അവസാനിച്ച ശേഷം ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്നിലേയ്ക്കുള്ള സഹായത്തെ കുറിച്ചുള്ള ചോദ്യത്തിന് സഹായം ഏറ്റവും കുറവ് ആവശ്യമുള്ള വ്യക്തി വ്ലോഡിമിർ സെലൻസ്കിയാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനിയൻ ഡ്രോണുകൾക്കെതിരേ പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യത്തിനുള്ള അനുഭവ പരിചയം പങ്കു വയ്ക്കാമെന്ന സെലൻസ്കിയുടെ വാഗ്ദാനത്തെ തള്ളിക്കളയുന്നതായിരുന്നു ഈ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com