

പാക് അധീന കശ്മീരിലെ പ്രക്ഷോഭം.
ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിലെ പ്രക്ഷോഭകർ ഇന്ത്യയെപ്പോലെ ശത്രുക്കളാണെന്നും അവരോടു ചർച്ചയില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രക്ഷോഭകരെ ഇന്ത്യയെപ്പോലാണു പാക്കിസ്ഥാൻ കാണുന്നതെന്നും ആസിഫ് പറഞ്ഞു. പാക് അധീന കശ്മീരിനെതിരായ പാക്കിസ്ഥാൻ ഭരണകൂടത്തിന്‍റെ അവഗണനയ്ക്കെതിരേ സമരം തുടരുന്ന ജോയിന്‍റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി)യുടെ 20 പേർ സൈനിക നടപടിയിൽ കൊല്ലപ്പട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. മൂന്നു ദിവസം പിന്നിട്ട സംഘർഷത്തിൽ നൂറോളം പേർക്കു പരുക്കേറ്റിട്ടുണ്ട്.
അതേസമയം, താനുമായി കൂടിക്കാഴ്ച നടത്തിയ ജെഎഎസി നേതാക്കൾ 38 ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നു പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റാണ സനാവുള്ള പറഞ്ഞു. മുസാഫറാബാദും മിർപുരും പിടിച്ചെടുക്കാനാണ് പ്രക്ഷോഭകർ ആഗ്രഹിക്കുന്നത്. ഇന്ത്യ നടത്തുന്നതു പോലുളള ആക്രമണമാണ് അവർ നടത്തുന്നതെന്നും സൈനിക നടപടിയിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും സനാവുള്ള പറഞ്ഞു.
എന്നാൽ, മിർപുരിൽ സംഘർഷം തുടരുകയാണെന്നും ഇന്നലെയും വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ലെന്നും ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു.