ഖത്തറില്‍ 8 മുൻ ഇന്ത്യൻ സൈനികർക്ക് വധശിക്ഷ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഞെട്ടൽ രേഖപ്പെടുത്തി, സഹായത്തിനു നിയമവഴി തേടും
Representative Image
Representative Image

ദോഹ: ഖത്തറിൽ തടവിലായ 8 മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി ഖത്തിറിലെത്തിയവരാണിവർ. ജനുവരി 14 ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബറിൽ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഖത്തറിന്‍റെ ശിക്ഷാവിധിക്ക് പിന്നാലെ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തർ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്ത പക്ഷം കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യ മന്ത്രാലയം.

അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എട്ടുപേരും. ഇവര്‍ ഏകാന്ത തടവിലായിരുന്നെന്ന വിവരം ഇന്ത്യയ്ക്ക് ലഭ്യമായത് ഇപ്പോഴാണ് എന്നതും പ്രശ്‌നത്തിന്‍റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ചാരവൃത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്നതെന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവരുന്നുണ്ട്. എന്നാല്‍, ഖത്തറോ ഇന്ത്യൻ വിദേശകാര്യമന്ത്രാലയോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com