

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ
ടെഹ്റാൻ: ഇറാനിലെ വിവിധ ജയിലുകളിലായി 8 സ്ത്രീകൾ വധശിക്ഷ കാത്ത് കഴിയുന്നതായി റിപ്പോർട്ടുകൾ. ഇതിൽ 4 പേർ ജനുവരിയിൽ രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്. മറിയം ഹദവന്ദ്, മഹ്‌നാസ് ചാർദൗലി, ലൈല അബുൽഹസനി, തരാനെ റഹീമി എന്നിവരാണ് പ്രക്ഷോഭ കേസുകളിൽ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്.
സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ പങ്കാളിയായി, മതകേന്ദ്രവും പൊതുമുതലുകളും നശിപ്പിച്ചു തുടങ്ങിയ കേസുകളാണ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിരുന്നത്. ഇറാൻ മിസൈൽ പകർത്തിയെന്നും അത് പേർഷ്യൻ മാധ്യമത്തിന് വിറ്റെന്നും ഇവർക്കെതിരേ ആരോപിക്കപ്പെടുന്നു.
പ്രക്ഷോഭകർക്കും രാഷ്ട്രീയ തടവുകാർക്കുമെതിരേ ഇറാൻ അധികൃതർ വധശിക്ഷ വർധിപ്പിക്കുന്നതിൽ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ 950 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായാണ് വിവരം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.