
ഇസ്രയേൽ സൈന്യം ദേർ എൽ-ബലായിൽ നടത്തിയ ഷെല്ലാക്രമണലത്തിനു മുമ്പ് ജനങ്ങളെ ഒഴിപ്പിച്ചപ്പോൾ
file photo
ഗാസയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തിനു വിധേയമായതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു. ദെയ്ർ എൽ-ബലായിലേയ്ക്ക് ഇസ്രയേലിന്‍റെ സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ അടിയന്തിര വെടി നിർത്തൽ ആവശ്യപ്പെടുന്നതായി അവർ പറഞ്ഞു.
ഇസ്രയേൽ സൈന്യം യുഎൻ ഏജൻസിയുടെ സ്റ്റാഫ് വസതിയിൽ പ്രവേശിച്ചതായും സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാൻ നിർബന്ധിച്ചതായും പുരുഷ ജീവനക്കാരുടെ കൈകൾ ബന്ധിച്ച് വസ്ത്രമഴിച്ച് തോക്കിൻ മുനയിൽ നിർത്തി ചോദ്യം ചെയ്തതായും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
നേരത്തെ, രണ്ടു ഡസനിലധികം പാശ്ചാത്യ രാജ്യങ്ങൾ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാസയുടെ ദുരിതം പുതിയ ആഴങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നു എന്നതായിരുന്നു അവരുടെ പ്രതികരണം.
തിങ്കളാഴ്ച ഇസ്രയേൽ സൈന്യം ദേർ എൽ-ബലായിൽ ശക്തമായ ഷെല്ലാക്രമണമാണ് നടത്തിയത്. ഇവിടേയ്ക്ക് ഇസ്രയേൽ സൈന്യം കടന്നു കയറാനുള്ള സാധ്യത ഉണ്ടെന്നും അതിനാൽ ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഏജൻസിയായ ഒസിഎച്ച് എയുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ 50,000ത്തിനും 80,000ത്തിനും ഇടയിൽ ജനങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.