ഹാരി രാജകുമാരനും മേഗനും ബ്രിട്ടനിലേക്കു തിരികെയെത്തുമോ?

ലണ്ടന് സമീപം സ്വകാര്യമായ, രാജകീയ പദവിയുമായി ബന്ധമില്ലാത്ത ഒരു വസതിയിലേക്ക് കുടുംബം മാറുമെന്നാണ് റിപ്പോര്‍ട്ട്
Prince Harry and Meghan

ഹാരി രാജകുമാരനും മേഗനും

Updated on

ലണ്ടൻ: ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും ബ്രിട്ടനിലേയ്ക്ക് തിരികെ വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എബിസി ന്യൂസാണ് ഇക്കാര്യം സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. 2020-ല്‍ ബ്രിട്ടന്‍ വിട്ട ഹാരിയും മേഗനും പിന്നീട് യുഎസിലെ കാലിഫോര്‍ണിയയില്‍ താമസമാക്കുകയായിരുന്നു. മക്കളായ പ്രിന്‍സ് ആര്‍ച്ചിയും പ്രിന്‍സസ് ലിലിബറ്റും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.

ലണ്ടന് സമീപം സ്വകാര്യമായ, രാജകീയ പദവിയുമായി ബന്ധമില്ലാത്ത ഒരു വസതിയിലേക്ക് കുടുംബം മാറുമെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെയും പോര്‍ച്ചുഗലിലെയും നിലവിലെ വസതികള്‍ ഇവര്‍ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാരിയുടെ പിതാവും ബ്രിട്ടീഷ് രാജാവുമായ ചാള്‍സ് മൂന്നാമന്‍ ഞായറാഴ്ചയാണ് ദമ്പതികളുടെ മടങ്ങിവരവ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നാണ് വിവരം. സസെക്‌സ് കുടുംബത്തെ കൂടുതല്‍ കാണാനുള്ള അവസരത്തെ രാജാവ് സ്വാഗതം ചെയ്യുന്നതായും വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ബക്കിംഗ്ഹാം കൊട്ടാരം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആര്‍ച്ചിയും ലിലിബറ്റും സെപ്റ്റംബറില്‍ ബ്രിട്ടനില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ചാള്‍സ് രാജാവും ഭാര്യ കാമിലയും ഹാരി, മേഗന്‍, അവരുടെ രണ്ട് മക്കള്‍ എന്നിവരുമായി ബ്രിട്ടനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2022ന് ശേഷം ചാള്‍സും കാമിലയും മേഗനെയും കൊച്ചുമക്കളെയും നേരില്‍ കണ്ട ആദ്യ അവസരമായിരുന്നു ഇത്. എന്നാല്‍ കുടുംബം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള പദ്ധതി അന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് വിവരം.

ഹാരിയുടെയും മേഗന്‍റെയും ബ്രിട്ടനിലേക്കുള്ള മടങ്ങിവരവ് സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചേക്കും. മുതിര്‍ന്ന രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവില്‍ ലഭിച്ചിരുന്ന ഹാരിയുടെ സുരക്ഷാ സംവിധാനത്തില്‍ കുറവ് വന്നിരുന്നു.

ഇത് പുനഃസ്ഥാപിക്കണമെന്ന ഹാരിയുടെ നിയമപോരാട്ടം കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടു. നിലവില്‍ കുടുംബത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com