

നഷ്ടപ്പെട്ട ഭരണകൂടത്തെ പുനസ്ഥാപിക്കൂ :ഇറാനികളോട് നെതന്യാഹു
credit:X
ജെറുസലേം: ഇറാനിലെ നിർണായക പദവികൾ വഹിക്കുന്ന ഉന്നത നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനിയും ബസിജ് സേനാ കമാൻഡർ ഗുലാം റേസ സുലൈമാനിയും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ചൊവ്വാഴ്ച നെതന്യാഹു ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിലൂടെ അവിടുത്തെ ജനങ്ങൾക്ക് നിലവിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനെ നിയന്ത്രിക്കുന്ന റെവല്യൂഷണറി ഗാർഡ്സിന്‍റെ തലവനായിരുന്നു കൊല്ലപ്പെട്ട അലി ലാരിജാനിയെന്ന് അദ്ദേഹം പറഞ്ഞു. സുലൈമാനിയാകട്ടെ ഇറാനികൾക്കിടയിൽ ഭീകരത വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നതായും നെതന്യാഹു കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ സഖ്യ കക്ഷികളുമായുള്ള സഹകരണത്തെ കുറിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം താൻ സംസാരിച്ചതായും നെതന്യാഹു വെളിപ്പെടുത്തി.
ഗൾഫ് മേഖലയിലെ അമെരിക്കയുടെ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും ഇരു രാജ്യങ്ങളുടെയും വ്യോമ-നാവിക സേനകൾ തമ്മിൽ ശക്തമായ ഏകോപനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണകൂടത്തിനു മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനായി പരോക്ഷമായ ആക്രമണങ്ങൾക്കൊപ്പം നേരിട്ടുള്ള സൈനിക നടപടികളിലും അമെരിക്കയുമായി സഹകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സർപ്രൈസുകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.