

നൈജറിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രിസ്ത്യാനികളുടെ ശവസംസ്കാര ചടങ്ങിൽ നിന്ന്
file photo
പടിഞ്ഞാറൻ നൈജറിലെ ഒരു ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ മോട്ടോർ ബൈക്കുകളിലെത്തിയ തോക്കുധാരികൾ 22 ക്രൈസ്തവരെ വെടി വച്ചു കൊന്നു. ഇതിൽ 15 പേർ മാലി- ബുർക്കിന ഫാസോ അതിർത്തിയിലുള്ള തില്ലബെരി മേഖലയിൽ നടന്ന മാമ്മോദീസ ചടങ്ങിൽ പങ്കെടുക്കവേ നടന്ന വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. തുടർന്ന് അവിടെ നിന്നു മാറി കുറച്ചകലെയുള്ള പ്രദേശത്താണ് ഏഴു പേരെ തോക്കുധാരികൾ കൊലചെയ്തത്. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ നൈജറിന്‍റെ സൈനിക സർക്കാർ പരാജയപ്പെടുകയാണ്.
"യാതൊരു കാരണവും ന്യായീകരണവും ഇല്ലാതെ 22 നിരപരാധികളെ ഭീരുത്വം കൊണ്ട് കൊലപ്പെടുത്തിയതിന്‍റെ ഭയാനകമായ മരണസംഖ്യ" എന്നാണ് നൈജറിലെ പ്രാദേശിക മാധ്യമമായ എൽമാസ്ട്രോ ടിവി ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് വ്യക്തമായ ഒരു കണക്കല്ല. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭീകരാക്രമണഥ്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്. കഴിഞ്ഞ മാർച്ച് മുതൽ രാജ്യത്ത് ജിഹാദി ഗ്രൂപ്പുകൾ വർധിപ്പിച്ച ആക്രമണങ്ങളിൽ 127ലധികം പേരെ അകാരണമായി കൊന്നൊടുക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുന്നതും ഇവിടുത്തെ തീവ്രവാദികളുടെ രീതിയാണ്. കഴിഞ്ഞയാഴ്ച തില്ലബെരി മേഖലയിൽ നടന്ന മറ്റൊരു ഒളിപ്പോരാക്രമണത്തിൽ ഭീകരർ 14 നൈജീരിയൻ സൈനികരെ വെടിവച്ചു കൊന്നിരുന്നു.
2023ൽ ജനറൽ അബ്ദുറഹിമാൻ ചിയാനി രാജ്യത്തിന്‍റെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതു മുതൽ സൈനിക നിയന്ത്രണത്തിലാണ് നൈജർ.