

ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍റെ ഡെപ്യൂട്ടി പെർമനന്‍റ് റപ്രസെന്‍റേറ്റീവ് ഖാലിദ് സാലിഹ് സഈദ് അൽ റുബ്ഖി
ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ മേഖലയിൽ സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഒമാൻ. ആയുധങ്ങൾക്കും സൈനിക ആധിപത്യ ശ്രമങ്ങൾക്കും പകരം രാഷ്ട്രീയ പരിഹാരങ്ങൾ മാത്രമാണ് ശാശ്വത സമാധാനത്തിലേയ്ക്കുള്ള ഏക മാർഗമെന്ന് ഒമാൻ യുഎന്നിൽ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍റെ ഡെപ്യൂട്ടി പെർമനന്‍റ് റപ്രസെന്‍റേറ്റീവ് ഖാലിദ് സാലിഹ് സഈദ് അൽ റുബ്ഖിയാണ് ഒമാന്‍റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും രാഷ്ട്രീയ ചര്‍ച്ചകളും പരസ്പര ധാരണയോടെയുള്ള ഒത്തുതീര്‍പ്പുകളും മാത്രമാണ് പ്രായോഗികം.
ദീര്‍ഘകാലമായി രാജ്യം തുടരുന്ന പരമ്പരാഗത നയതന്ത്ര നയം ആവര്‍ത്തിച്ചുകൊണ്ടാണ് ഒമാന്‍ അന്താരാഷ്ട്ര വേദിയില്‍ ഈ ആഹ്വാനം നടത്തിയത്. സൈനിക നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം പുന:സ്ഥാപിക്കാന്‍ സാധിക്കൂ എന്നും റുബ്ഖി കൂട്ടിച്ചേര്‍ത്തു.