

ചൈന 40-ലധികം രാജ്യങ്ങള്‍ വഴി തങ്ങളുടെ കയറ്റുമതി തിരിച്ചുവിടുന്നു- വൈറ്റ് ഹൗസിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ
വാഷിങ്ടൺ: അമെരിക്കൻ തീരുവകൾ ഒഴിവാക്കുന്നതിനായി വിവിധ രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതി മറ്റു രാജ്യങ്ങൾ വഴി തിരിച്ചു വിടുന്നതായി വൈറ്റ് ഹൗസിന്‍റെ പുതിയ റിപ്പോർട്ട്. ഇത്തരത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്‍റ് നടപടികൾ മൂലം അമെരിക്കയ്ക്ക് പ്രതിവർഷം 19 മുതൽ 26 ബില്യൺ ഡോളർ വരെ നികുതി വരുമാനം നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ടിലെ കണക്ക്. വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോർട്ടിൽ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ അമെരിക്കൻ തീരുവയിൽ നിന്നു രക്ഷപ്പെടാൻ ഇത്തരം തിയതികൾ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
2018ൽ പുതിയ അമെരിക്കൻ തീരുവകൾ ഏർപ്പെടുത്തിയതിനു പിന്നാലെ ചൈന തങ്ങളുടെ ഉൽപന്നങ്ങൾ മെക്സിക്കോ, മലേഷ്യ തുടങ്ങിയ മൂന്നാമത്തെ രാജ്യങ്ങളിലേയ്ക്ക് അയച്ചു അവിടെ പാക്കേജിങും ചെറിയ തോതിലുള്ള അസംബ്ലിങും നടത്തിയതായി റിപ്പോർട്ട് പറയുന്നു. പിന്നീട് ഈ ഉൽപന്നങ്ങൾ അമെരിക്കയിലേയ്ക്കു കയറ്റുമതി ചെയ്യുകയായിരുന്നു. ഇതോടെ അമേരിക്കയിലേക്കുള്ള ചൈനീസ് ഇറക്കുമതി കുറഞ്ഞതായി കണക്കുകളില്‍ തോന്നിയെങ്കിലും, ചൈനയുടെ നിര്‍മ്മാണ മേഖലയ്ക്ക് വളര്‍ച്ച തുടരാന്‍ ഇത് സഹായിച്ചുവെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തല്‍. ഇത് അമേരിക്കന്‍ ഫാക്റ്ററികളെയും തൊഴിലവസരങ്ങളെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വൈറ്റ് ഹൗസിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, ചൈന 40-ലധികം രാജ്യങ്ങള്‍ വഴി തങ്ങളുടെ കയറ്റുമതി തിരിച്ചുവിടുന്നതായി ആരോപിച്ചു. എന്നാല്‍ പ്രശ്‌നത്തിന്റെ പ്രധാന ഭാഗം മറ്റ് രാജ്യങ്ങള്‍ തീരുവ വെട്ടിപ്പ് നടത്താന്‍ ചൈനയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ”വര്‍ഷങ്ങളായി വലിയ ട്രാന്‍ഷിപ്പ്‌മെന്‍റ് തട്ടിപ്പ് കമ്മ്യൂണിസ്റ്റ് ചൈനയെ അവരുടെ കയറ്റുമതി മറച്ചുവയ്ക്കാന്‍ സഹായിച്ചു,” നവാരോ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും പുതിയ തീരുവകള്‍ ഒഴിവാക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ട്രംപ് ഭരണകൂടം ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ഭരണകൂടം പറയുന്നു. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുമുണ്ട്. പുതിയ റിപ്പോര്‍ട്ട് പ്രകാരം, പ്രതിവര്‍ഷം ഏകദേശം 34.2 ബില്യണ്‍ മുതല്‍ 303 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ തീരുവ ഒഴിവാക്കുന്നതിനായി മൂന്നാമത്തെ രാജ്യങ്ങള്‍ വഴി തിരിച്ചുവിടുന്നുണ്ടാകാമെന്നാണ് വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖലാ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 75 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ട്രാന്‍ഷിപ്പ് ചെയ്യപ്പെടുന്നു എന്ന കണക്ക് അടിസ്ഥാനമാക്കിയാണ് നികുതി നഷ്ടം വിലയിരുത്തിയത്.