

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയെർ സ്റ്റാർമർ
file photo
ലണ്ടൻ: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനായി അമെരിക്കയുടെ മധ്യസ്ഥതയിൽ തയാറാക്കിയ സമാധാന കരാറിലെ ചില വ്യവസ്ഥകളിൽ എതിർപ്പുമായി ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയെർ സ്റ്റാർമറാണ് കരാറിലെ ചില വ്യവസ്ഥകൾക്കെതിരേ ആദ്യം രംഗത്തു വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണം എന്ന് ആണ് തന്‍റെ നിലപാട് എന്നും സംഘർഷത്തിലും തുടർന്നുണ്ടാകുന്ന ചർച്ചകളിലും യുക്രെയ്ന് ഒപ്പം ഉണ്ടാകുമെന്നും കിയെർ സ്റ്റാർമർ പറഞ്ഞു.
അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച സമാധാന കരാറിനെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കൂടിയാലോചനയിൽ പ്രസംഗിക്കവേയാണ് സ്റ്റാർമർ ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച നടന്നത്.
സമാധാന കരാറിനു വേണ്ടി സെലൻസ്കിക്കു മേൽ സമ്മർദ്ദം ചെലുത്തില്ലെന്നും സ്റ്റാർമർ പറഞ്ഞു. റഷ്യൻ സമ്പദ് വ്യവസ്ഥ തകർച്ചയെ നേരിട്ടു തുടങ്ങിയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്ഥകളുടെ വിശദാംശങ്ങളിൽ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചർച്ചകൾ ആവശ്യമാണെന്നും ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസ് പറഞ്ഞു.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ യൂറോപ്പും യുക്രെയ്നും യുഎസും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. യുഎസിനെയും യൂറോപ്പിനെയും കൂടാതെയും തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ടെന്നും അതു കൊണ്ട് തങ്ങൾക്ക് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു.