

മൂന്നു മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്
വാഷിങ്ടൺ: സിഎൻഎൻ ഉൾപ്പടെ മൂന്നു മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്. തുടർച്ചയായി വ്യാജ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് സിഎൻഎൻ ,എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിലക്ക് ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഈ പുതിയ ഉത്തരവ് ട്രംപ് പ്രഖ്യാപിച്ചത്. വ്യാജ വാർത്തകൾ സ്ഥിരമായി നൽകുന്നതിന്‍റെ ഫലമായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് പൊളിറ്റിക്കോ യുഎസ് സർക്കാരിൽ നിന്നു നിയമ വിരുദ്ധമായി 80 ലക്ഷം ഡോളറിന്‍റെ സബ്സ്ക്രിപ്ഷൻ നേടിയതായും ട്രംപ് ആരോപിച്ചു. സബ്സ്ക്രിപ്ഷൻ വഴി വന്ന പണമിടപാടായിട്ടും അതിനെയും അഴിമതി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
തന്‍റെ ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും നുണകളും ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ലെന്നും ഭാവിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.