

നോർവേ പ്രധാനമന്ത്രിയ്ക്ക് സന്ദേശമയച്ച് ട്രംപ്
social media
ജനീവ: എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം നൽകാത്തതിനാലാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നതെന്ന് അമെരിക്കൻ പ്രസിഡന്‍റ് സന്ദേശം അയച്ചതായി നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. ഞായറാഴ്ചയാണ് ട്രംപിന്‍റെ സന്ദേശം ലഭിച്ചത്. എന്നാൽ നോബൽ സമ്മാന നിർണയത്തിൽ നോർവീജിയൻ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് താൻ ട്രംപിന് മറുപടി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ട്രംപിന്‍റെ സന്ദേശം ലഭിച്ചതെന്ന് ജോനാസ് ഗഹർ സ്റ്റോർ വ്യക്തമാക്കി. നൊബേൽ സമ്മാനം നൽകുന്നത് സ്വതന്ത്ര സമിതിയാണെന്നും നോർവേ സർക്കാർ അല്ലെന്നും താൻ പ്രസിഡന്‍റ് ട്രംപിന് വ്യക്തമാക്കി കൊടുത്തെന്നും നോർവേ പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ ട്രംപ് പ്രഖ്യാപിച്ച താരിഫ് വർധനവിന് എതിരെ സ്റ്റോറും ഫിൻലാൻഡ് പ്രസിഡന്‍റ് അലക്സാണ്ടർ സ്റ്റബ്ബും ചേർന്ന് ട്രംപിനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഈ മറുപടി സന്ദേശം വന്നത്.
"എട്ട് യുദ്ധങ്ങള്‍ തടഞ്ഞിട്ടും നിങ്ങളുടെ രാജ്യം എനിക്ക് സമാധാന നൊബേല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച സ്ഥിതിക്ക്, ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ എനിക്ക് ബാധ്യതയില്ല. ഇനി മുതല്‍ അമേരിക്കയുടെ നന്മയ്ക്കും ഉചിതമായ കാര്യങ്ങള്‍ക്കും മാത്രമേ ഞാന്‍ മുന്‍ഗണന നല്‍കൂ'
എന്നായിരുന്നു ട്രംപിന്‍റെ സന്ദേശം. സന്ദേശത്തില്‍ ഗ്രീന്‍ലാന്‍ഡിനെ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ സംരക്ഷിക്കാന്‍ ഡെന്മാര്‍ക്കിന് കഴിയില്ലെന്ന് ട്രംപ് വാദിച്ചു. ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കാതെ ലോകം സുരക്ഷിതമാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഗ്രീൻലാന്‍ഡ് ഡെന്മാർക്കിന്‍റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ നോർവേ ഡെന്മാർക്കിന് പൂർണ പിന്തുണ നൽകുമെന്നും നോർവേ പ്രധാനമന്ത്രി സ്റ്റോർ ആവർത്തിച്ചു. ആർട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.