

2025 ഫെബ്രുവരിയിൽ പാക്കിസ്ഥാന്‍റെ അധീനതയിലുള്ള കശ്മീരിൽ നജി സഈർ ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകര നേതാക്കൾക്കൊപ്പം
file photo
ഇസ്ലാമബാദ്: ലഷ്കർ ഇ തൊയ്ബ-ഹമാസ് നേതാക്കളുടെ കൂടിക്കാഴ്ച ഇസ്ലാമബാദിൽ നടന്നതായി പുതിയ റിപ്പോർട്ടുകൾ. ഇസ്ലാമബാദിൽ പാക്കിസ്ഥാൻ മർക്കസി മുസ്ലിം ലീഗ്(പിഎംഎംഎൽ) സംഘടിപ്പിച്ച ചടങ്ങിലാണ് ഇരു സംഘനകളുടെയും നേതൃത്വം കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ ഭീകരസംഘനയായി പ്രഖ്യാപിച്ചിട്ടുള്ള ലഷ്കർ- ഇ തൊയ്ബയുടെ കമാൻഡർ റാഷിദ് അലി സന്ദുവും ഹമാസിന്‍റെ മുതിർന്ന നേതാവ് നജി സഈറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ച ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.
ഹമാസ് നേതാവ് നജി സഈർ നിരവധി തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2025 ഫെബ്രുവരിയിൽ പാക്കിസ്ഥാന്‍റെ അധീനതയിലുള്ള കശ്മീരിൽ നജി സഈർ ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകര നേതാക്കൾക്കൊപ്പം റാലിയിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 2024 ജനുവരി ഏപ്രിൽ മാസങ്ങളിൽ കറാച്ചിയിലും ഇസ്ലാമബാദിലും നജി സഈർ സന്ദർശനം നടത്തിയിട്ടുണ്ട്. പാക് രഹസ്യാന്വേഷണ സംഘടനയുടെ പിന്തുണയോടെയാണ് ഈ ഭീകര സംഘടനകളുടെ കൂടിക്കാഴ്ചകൾ എന്നാണ് റിപ്പോർട്ടുകൾ.