

സ്ലീപ്പർ സെൽസ് ഭീഷണി നേരിടാൻ കുടിയേറ്റക്കാരെ വീണ്ടും പരിശോധിച്ച് യുഎസ്
file photo
വാഷിങ്ടൺ: ഇറാൻ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ അമെരിക്കയ്ക്കുള്ളിൽ ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ ഹോംലാൻഡ് സെക്യൂരിറ്റി നടപടികൾ ആരംഭിച്ചതായി സെക്രട്ടറി ക്രിസ്റ്റി നോം. ചൊവ്വാഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയപ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
താൽക്കാലിക സംരക്ഷണ നിയമങ്ങൾ പ്രകാരം രാജ്യത്തെത്തിയ ചില കുടിയേറ്റ ഗ്രൂപ്പുകളെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് അവർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനൊപ്പം ചിലരെ നേരിട്ട് വിളിച്ച് അഭിമുഖം നടത്തുകയും ചെയ്യുന്നുണ്ട്. ഇറാൻ ആക്രമണത്തിന് പിന്നാലെ അമെരിക്കയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരവാദികളിൽ നിന്നുള്ള ഭീഷണി എങ്ങനെ നേരിടുന്നു എന്ന സെനറ്റർ ചക്ക് ഗ്രാസ് ലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നോം.
രാജ്യത്തിനുള്ളിലെ ഏതൊരു സുരക്ഷാ ഭീഷണിയും കണ്ടെത്താൻ ഇന്‍റലിജൻസ് ഏജൻസികളുമായും നിയമപാലകന്മാരുമായും ചേർന്ന് ഡിഎച്ച്എസ് ദിവസവും പ്രവർത്തിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങങ്കിലും പ്രത്യേക ഭീഷണികൾ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അവർ തയാറല്ല. എന്നാൽ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രകോപിതരായേക്കാവുന്ന സംശയാസ്പദമായ രീതിയിൽ കാണുന്ന വ്യക്തികളെ നിരീക്ഷിക്കാൻ എഫ്ബിഐ ഏജന്‍റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇറാൻ സംഘർഷത്തിൽ നിന്ന് ഉത്ഭവിക്കാനിടയുള്ള സൈബർ ആക്രമണങ്ങളും മറ്റ് അട്ടിമറി നീക്കങ്ങളും നിരീക്ഷിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി. ആഭ്യന്തര സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ വിമാനത്താവളങ്ങളിലും അതിർത്തികളിലും കൂടുതൽ ജാഗ്രത പാലിക്കാനാണ് യുഎസിന്‍റെ തീരുമാനം.