ഗാസ: ഗാസയിൽ എയർഡ്രോപ് ചെയ്യുന്നതിനിടെ പാരച്യൂട്ട് വിടരാതിരുന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. പാരച്യൂട്ടുകൾ തുറക്കാനാകാതെ വന്നതോടെ വിമാനത്തിൽ നിന്നുള്ള ഭക്ഷണം കൊണ്ടുവന്ന വലിയ പെട്ടികൾ ആളുകളുടെ ദേഹത്തേക്ക് നേരിട്ട് പതിച്ചായിരുന്നു അപകടം.
ഭക്ഷണവുമായി വിമാനമെത്തുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് താഴെ തടിച്ചു കൂടുക. ഇത്തരത്തിൽ കാത്തുനിന്നവരുടെ ദേഹത്തേക്കാണ് പെട്ടികൾ പതിച്ചത്. എന്നാൽ ഏതു രാജ്യത്തെ പാരച്യൂട്ടാണ് വിടരാതിരുന്നതെന്ന വിവരം വ്യക്തമല്ല.
ജസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം നിരവധി ആളുകളാണ് പട്ടിണിമൂലം മരിച്ചത്. കഴിഞ്ഞ ദിവസം അൽ-ഷിഫ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 3 കുട്ടികൾ കൂടി മരിച്ചു. 23 പേർ ഇതുവരെ ഭക്ഷണം കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.