

പുലിവാലു പിടിച്ച് അമെരിക്കൻ സംവിധായകൻ ജയിംസ് ടൊബാക്
getty image
ന്യൂയോർക്ക്: ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമ കേസിൽ പിഴ പതിനാലായിരം കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുക. പരാതിക്കാരായ നാൽപ്പതോളം സ്ത്രീകൾക്ക് കോടതി വിധിച്ച നഷ്ടപരിഹാരത്തുകയാണ് 1.68 ബില്യൺ ഡോളർ!
2022ൽ മൻഹാട്ടനിൽ ഫയൽ ചെയ്ത ആദ്യ കേസിന്‍റെ തുടർച്ചയായാണ് ന്യൂയോർക്ക് ജൂറിയുടെ ഈ ശിക്ഷാ നടപടി. 35 വർഷത്തിനിടെ 40 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ജയിംസ് ടൊബാക്കിനെതിരേയുള്ള കേസ്. ഇതു കൂടാതെ അന്യായമായി തടങ്കലിൽ വച്ചതിനും മാനസിക പീഡനം നടത്തിയതിനും പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് യുവതികളെ നിർബന്ധിച്ചതിനും ജയിംസിനെതിരേ കോടതി നടപടിയെടുത്തു.
സിനിമാ മേഖലയിലെ സ്വാധീനം ദുരുപയോഗം ചെയ്ത് യുവതികളെ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നാണ് ഇയാൾ ഇരകളോട് പറഞ്ഞിരുന്നത്.
ടൊബാക്കിന്‍റെ ആവശ്യം നിരസിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീകളോട് വളരെ മോശമായാണ് ഇയാൾ പെരുമാറിയിരുന്നതെന്നും പരാതിപ്പെട്ടാൽ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
1991ൽ ഓസ്കർ നാമനിർദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്. തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച പരാതിക്കാരെ തനിക്ക് പരിചയമില്ലെന്നു പറഞ്ഞാണ് ടൊബാക്ക് കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചത്.