

ഇറാന് അമെരിക്കയുടെ അന്ത്യശാസനം; ബുധനാഴ്ചയ്ക്കകം കരാറില്ലെങ്കിൽ യുദ്ധം
file photo
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്‍റെ ഭീഷണി ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല. പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും എന്നാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു.
ഉപരോധം തുടർന്നാൽ ലോകത്തെ ഊർജ വിതരണത്തിന്‍റെ നിർണായ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. അതിനിടെറഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുവദിച്ച ഇളവ് ഒരുമാസത്തേക്ക് കൂടി നീട്ടി ട്രംപ് ഭരണകൂടം. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിൽ സാധ്യമല്ലയെന്നായിരുന്നു അമെരിക്കയുടെ നിലപാട്. എന്നാൽ പെട്ടെന്ന് യുഎസ് നിലപാട് മാറ്റുകയായിരുന്നു.