

അമെരിക്കൻ ഭീഷണിക്കു വഴങ്ങി ഇറാൻ
file photo
ആണവ പദ്ധതികളുടെ കാര്യത്തിൽ കടുത്ത നിലപാടുകളിൽ നിന്ന് അയഞ്ഞ് ഇറാൻ കൂടുതൽ അനുനയത്തിലേയ്ക്ക്. യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ അളവ് കുറയ്ക്കാൻ തയാറാണെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി മുഹമ്മദ് എസ്ലമി അറിയിച്ചു. വൻ ശക്തി രാജ്യങ്ങളുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിനുമുള്ള നീക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ കാണുന്നത്.
നിലവിൽ 60 ശതമാനത്തിന് മുകളിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരിച്ചതാണ് അമെരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ചൊടിപ്പിക്കുന്നത്. ഈ അളവ് ആയുധ നിർമാണത്തിന് ആവശ്യമായ നിലവാരത്തിലേയ്ക്ക് എത്തിയെന്ന ആശങ്ക ഇസ്രയേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ പങ്കു വച്ചിരുന്നു. എന്നാൽ ആണവ പരീക്ഷണങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുമ്പോഴും നിലവിലെ സാഹചര്യത്തിൽ വിട്ടു വീഴ്ചയ്ക്ക് ഇറാൻ തയാറാണെന്ന സൂചനയാണ് പുറത്തു വരുന്നത്.
യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുന്നതിനു പകരമായി തങ്ങൾക്കെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്ന കടുത്ത ഉപാധിയാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്. ഉപരോധങ്ങൾ മൂലം തകർച്ച നേരിടുന്ന ഇറാൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ഇറാൻ തിരിച്ചറിഞ്ഞു.
വരാനിരിക്കുന്ന ദിവസങ്ങളിൽ അമെരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇറാന്‍റെ ഈ പുതിയ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാന അന്തരീക്ഷം.