ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേലിന്‍റെ മിസൈൽ ആക്രമണം. ഹിസ്‌ബുള്ള കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 4 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മുപ്പതിലധികം പേർക്കു പരുക്കേറ്റു. കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക സമയം, പുലർച്ചെ 4 മണിയോടെയായിരുന്നു ബെയ്‌റൂട്ടിൽ ശക്തമായ സ്ഫോടനമുണ്ടായത്. 4 റോക്കറ്റുകളാണ് ബസ്തയിലെ 8 നിലക്കെട്ടിടത്തിനു നേരെ പതിച്ചതെന്നാണ് സുരക്ഷാ ഏജന്‍സികൾ അറിയിച്ചത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനമുണ്ടായത്. ഒരു കെട്ടിടം പൂർണമായും തകർന്നു. തൊട്ടടുത്തുള്ള നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
എന്നാൽ കെട്ടിടത്തിനു നേരെ 5 മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ ആഴ്‌ച സെൻട്രൽ ബെയ്റൂട്ട് ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്‍റെ നാലാമത്തെ ആക്രമണമാണിത്. ഇവയിൽ ഭൂരിഭാഗവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തെക്കൻ പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ്. ഞായറാഴ്ച, സെൻട്രൽ ബെയ്റൂട്ടിലെ റാസ് അൽ-നബാ ജില്ലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.