
റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ
ഷാർജ: റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പോലീസ് പിടിയിലായത് 107 യാചകർ. ഇവരിൽ നിന്ന് അഞ്ച് ലക്ഷം ദിർഹം പിടിച്ചെടുത്തു. പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു.
പൊതുജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംഭാവന അർഹരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ഷാർജ പൊലീസ് ആരംഭിച്ച 'ഭിക്ഷാടനം കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്വമാണ്' എന്ന ബോധവത്കരണ ക്യാംപെയ്നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകർ അറസ്റ്റിലായത്.
901, 80040 എന്നീ നമ്പറുകൾ വഴി ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ കമ്യൂണിറ്റി അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി സ്പെഷ്യൽ ടാസ്ക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു.
ജനങ്ങൾ നൽകിയ കൃത്യമായ വിവരം നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.
സംഭാവനകൾ നൽകുന്നതിനായി ഔദ്യോഗിക ജീവകാരുണ്യ സംഘടനകളേയും സ്ഥാപനങ്ങളെയും ആശ്രയിക്കണമെന്നും അത് വഴി അർഹരായവരിലേക്ക് സംഭാവനകൾ എത്തുവെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജയിൽ യാചകർ പ്രതിദിനം 367 ദിർഹം സമ്പാദിക്കുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 യാചകരെയാണ് പൊലീസ് പിടികൂടിയത്.