
ദുബായ്: ലബനാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ അറബ് ലീഗ് കൗൺസിൽ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ലബനാൻ പ്രദേശത്തെ ഏതെങ്കിലും നുഴഞ്ഞുകയറ്റമോ അധിനിവേശമോ അറബ് ദേശീയ സുരക്ഷയ്‌ക്കെതിരായ ആക്രമണമായി കണക്കാക്കാനും കൗൺസിൽ നിർദേശിച്ചു.
ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണവും ഗുരുതരമായ പരുക്കുകളും ഒരു ദശലക്ഷത്തിലധികം ആളുകളുടെ പലായനവും ചൂണ്ടിക്കാട്ടി ലബനനുമായുള്ള ഐക്യദാർഢ്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. യുദ്ധക്കുറ്റങ്ങൾ, അന്താരാഷ്ട്ര കൺവെൻഷനുകളുടെ ലംഘനം, മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനം എന്നിവയിലേക്ക് ഈ ആക്രമണം നയിച്ചുവെന്ന് കൗൺസിൽ നിരീക്ഷിച്ചു.
ലബനാന് സഹായം നൽകിത്തുടങ്ങിയ അറബ് രാഷ്ട്രങ്ങൾക്ക് കൗൺസിൽ നന്ദി രേഖപ്പെടുത്തി. ലബനാനുള്ള സാമ്പത്തിക സഹായങ്ങൾ വേഗത്തിലാക്കാൻ അറബ്, സൗഹൃദ രാഷ്ട്രങ്ങളോടും പ്രാദേശിക, അന്തർദേശീയ സംഘടനകളോടും അറബ് ലീഗ് കൗൺസിൽ ആവശ്യപ്പെട്ടു.
ദേശീയ ഐക്യം ശക്തിപ്പെടുത്താനും രാജ്യത്തിന്‍റെ സുരക്ഷയും സുസ്ഥിരതയും കാത്തു സൂക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ പിന്തുണക്കാനുമുള്ള ശ്രമങ്ങൾക്ക് കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.