
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും വിദേശ പൗരന്മാരെ ഒഴിപ്പിക്കാൻ സൈന്യം അനുമതി നൽകി. യുഎസ്, യുകെ , ഫ്രാൻസ് , ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും വ്യോമ മാർഗം സുരക്ഷിതമായി ഒഴിപ്പിക്കാമെന്നാണ് സുഡാൻ അറിയിച്ചിരിക്കുന്നത്.
സംഘർഷത്തെ തുടർന്ന് ഖാർത്തുമിലെ രാജ്യാന്തര വിമാനത്താവളം അടച്ചിരുന്നു. അതിനാൽ യുഎസും യുകെയുമുൾപ്പെടെയുള്ള വിദേശ എംബസികൾക്ക് അവരുടെ പൗരന്മാരെ മടക്കി കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. കലാപത്തിൽ രാജ്യത്തുടനീളം നൂറുകണക്കിന് ആളുകളാണ് മരിച്ചത്.
ഈദുൽ ഫിത്തർ പ്രമാണിച്ച് മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ 72 മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ. എന്നാൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.