

ആയത്തുല്ല അലി ഖമേനി, ഡോണൾഡ് ട്രംപ്
ടെഹ്റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനും നാശനഷ്ടം ഉണ്ടായതിനും ഉത്തരവാദി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി.
ട്രംപിനെ കുറ്റവാളിയെന്നു മുദ്ര കുത്തിയ ഖമേനി വാഷിങ്ടൺ കലാപത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചു. ഇറാനെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത‍്യത്തിന് കീഴിൽ തിരികെ കൊണ്ടുവരുകയെന്നതാണ് അമെരിക്കയുടെ ലക്ഷ‍്യമെന്നും ഖമേനി കൂട്ടിച്ചേർത്തു.
മാധ‍്യമ റിപ്പോർട്ട് പ്രകാരം 3092 പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതായും 22,123 പേർ അറസ്റ്റിലായതായുമാണ് വിവരം. ജനുവരി 8ന് ഇറാനിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചതിനു പിന്നാലെയാണ് കൊലപാതകങ്ങൾ അരങ്ങേറിയതെന്നാണ് മനുഷ‍്യാവകാശ പ്രവർത്തകർ പറയുന്നത്.
ഇറാന്‍റെ 31 പ്രവിശ‍്യകളിലായി 600ലധികം പ്രതിഷേധങ്ങൾ നടന്നതായാണ് യുഎസ് ആസ്ഥാനമായുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. പ്രക്ഷോഭം നടത്തുന്നവർക്കെതിരേ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരേ സൈനിക ആക്രമണം അടക്കമുള്ള ശക്തമായ നീക്കങ്ങൾ തങ്ങളുടെ പരിഗണനയിലുള്ളതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് രാജ‍്യത്തെ പണപ്പെരുപ്പതിനും വിലക്കയറ്റത്തിനുമെതിരേ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്.