
യുദ്ധാനന്തരം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ആയത്തുള്ള അലി ഖമൈനി
Photo by AFP photo / Handout / khameinei.ir
ടെഹ്റാൻ: ഇസ്രയേലുമായി പന്ത്രണ്ടു ദിവസം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ഇതാദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മത ചടങ്ങിലാണ് ഖമീനി പങ്കെടുത്തത്.
യുദ്ധാനന്തരം ആദ്യമായി ഇറാന്‍റെ ദേശീയ ടെലിവിഷനാണ് ഖമീനിയുടെ വീഡിയോ പുറത്തു വിട്ടത്. മോസ്കിനുള്ളിൽ മുഹറത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളിൽ ഖമീനി പങ്കെടുക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തു വന്നത്. കറുത്ത വസ്ത്രമണിഞ്ഞാണ് 86 വയസുകാരനായ ഖമൈനി മോസ്കിലെ പരിപാടിയിൽ പങ്കെടുക്കുന്നത്.
ടെഹ്റാനിലെ ഇമാം ഖമീനി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായി തുടരുന്ന ഖമീനിയുടെ റെക്കോർഡ് ചെയ്ത വീഡിയോ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. എന്നാൽ, അദ്ദേഹം പൊതു വേദിയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇതിനിടെ, യുഎസ് ബി-2 ബോംബറുകൾ ആക്രമിച്ച ഇറാന്‍റെ ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാന്‍റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വന്നു.
ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് സമീപത്താണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. മാക്സർ ടെക്നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തു വന്നത്.