വാഷിങ്ടൺ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ അമെരിക്ക മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിൽ ആഘോഷം. യുഎസിൽ ടൈം സ്ക്വയറിലുൾപ്പെടെ പ്രത്യേക പ്രാർഥനകളും കാർ റാലിയും നടന്നു.
ടൈം സ്ക്വയറിൽ കൂറ്റൻ സ്ക്രീനിൽ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു. ഇതിനു മുന്നിൽ നിന്ന് രാമഭക്തർ കീർത്തനങ്ങളാലപിച്ചും നൃത്തം ചെയ്തും ആഹ്ലാദം പങ്കുവച്ചു. വാഷിങ്ടൺ ഡിസിയിൽ സിഖ്, മുസ്ലിം പാക്കിസ്ഥാനി അമെരിക്കൻ സമൂഹമുൾപ്പെടെ ആഘോഷങ്ങളിൽ പങ്കെടുത്തു. ഹൂസ്റ്റൺ ഉൾപ്പെടെ വിവിധ യുഎസ് നഗരങ്ങളിലും ആഘോഷങ്ങൾ നടന്നു.
ആയിരം ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന തീർഥയാത്ര സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചാണ് ക്യാനഡയിലെ ഹിന്ദു സമൂഹം ആഹ്ലാദം പങ്കുവച്ചത്. യുഎസിലും ക്യാനഡയിലുമുള്ള ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥയാത്ര മാർച്ച് 25ന് തുടങ്ങും. മൗറീഷ്യസിൽ ഇന്നലെ എല്ലാ മേഖലകളിലുമുള്ള ഹിന്ദു ജീവനക്കാർക്ക് അവധിയായിരുന്നു. മെക്സിക്കോയിലെ ഏക രാമ, ഹനുമാൻ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്വറെറ്ററോയിൽ 250ലേറെ പേർ പങ്കെടുത്ത ആഘോഷം നടന്നു.
ഫിജിയിൽ 18 മുതൽ 22 വരെ രാംലല്ല ഉത്സവ് ആഘോഷം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ഇൻഡോനേഷ്യ, മലേഷ്യ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിലും ഹൈന്ദവ വിശ്വാസികൾ പ്രത്യേക പ്രാർഥനാച്ചടങ്ങുകൾ സംഘടിപ്പിച്ചു.