
ദുബായ്: ദുബായ് അന്തർദേശീയ വിമാനത്താവളത്തിൽ ബാഗുകൾ വച്ചുമാറിയതിനെത്തുടർന്ന് 25,000 ദിർഹമടങ്ങിയ ബാഗ് നഷ്‌ടമായ യാത്രക്കാരന് അരമണിക്കൂറിനുള്ളിൽ ബാഗ് വീണ്ടെടുത്ത് നൽകി ദുബായ് പോലീസ്.
ഈജിപ്ഷ്യൻ യാത്രികനായ മുനീർ സെയ്ദ് ഇബ്രാഹിം ബാഗേജ് കൺവെയർ ബെൽറ്റിൽ നിന്ന് ആകൃതിയിലും നിറത്തിലും തന്‍റെ ലഗേജിനോട് സാമ്യമുള്ള മറ്റൊരു യാത്രക്കാരന്‍റെ ലഗേജ് അബദ്ധത്തിൽ എടുത്തു. 7,000 ഡോളറും (ഏകദേശം 25,710.30 ദിർഹം) യാത്രാ രേഖകളും അടങ്ങിയ തന്‍റെ ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ മുനീർ അറൈവൽ ഹാളിലെ പോലീസുമായി ബന്ധപ്പെട്ടു.
ഒരു മണിക്കൂറിനുള്ളിൽ ചൈനയിലേക്കുള്ള മറ്റൊരു വിമാനത്തിൽ പോകേണ്ട മുനീറിന് മുപ്പത് മിനിറ്റിനകം ബാഗ് കണ്ടെത്തി നൽകാൻ സാധിച്ചതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും കെയ്‌റോ എയർപോർട്ടിൽ നിന്ന് അദ്ദേഹം യാത്ര ചെയ്ത എമിറേറ്റ്‌സ് എയർലൈൻസുമായി ബന്ധപ്പെടുകയും ചെയ്തു
എയർപോർട്ട് ഇടനാഴിയിൽ ബന്ധുക്കൾക്കായി കാത്തിരിക്കുകയായിരുന്ന ഒരു ഈജിപ്ഷ്യൻ യാത്രക്കാരിയുടെ ബാഗാണ് മാറിയെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മുനീറിന് ചൈനയിലേക്കുള്ള യാത്ര തുടരാൻ സാധിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബാഗുകൾ വീണ്ടെടുത്ത് നൽകിയ ദുബായ് പൊലീസിന് ഇരു യാത്രികരും നന്ദി പറഞ്ഞു.