

താരിഖ് റഹ്മാൻ, ഷെയ്ഖ് ഹസീന
ധാക്ക: രാജ‍്യത്തെ വിദ‍്യാർഥി പ്രക്ഷോഭത്തിനു പിന്നാലെ ഇന്ത‍്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്. താരിഖ് റഹ്മാൻ അടുത്താഴ്ച ന‍്യൂഡൽഹി സന്ദർശിക്കുമെന്ന മാധ‍്യമങ്ങളുടെ ഊഹാപോഹങ്ങൾ ബംഗ്ലാദേശ് വിദേശകാര‍്യ മന്ത്രാലയ ഉദ‍്യോഗസ്ഥൻ എ.കെ.എം. ഷാഹിദുൽ കരീം തള്ളി.
താരിഖിന്‍റെ സന്ദർശനത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് ഇന്ത‍്യൻ അധികാരികളോട് ആവശ‍്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 11ന് ബംഗ്ലാദേശിലെ ഇന്ത‍്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.
ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത‍്യയിലെത്തിയതോടെ ഇരുരാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നിരന്തരം ആവശ‍്യപ്പെടുന്നുണ്ടെങ്കിലും അത് നിയമരമായ കാര‍്യമാണെന്നും അതനുസരിച്ച് കൈകാര‍്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് ഇന്ത‍്യയുടെ വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ പറയുന്നത്.