

നേപ്പാളിൽ ബാലേന്ദ്ര ഷാ
file photo
കാഠ്മണ്ഡു: നേപ്പാളിൽ ജെൻസി പ്രക്ഷോഭത്തിനു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ റാപ്പറും കാഠ്മണ്ഡു മുൻ മേയറുമായിരുന്ന ബാലേന്ദ്ര ഷായുടെ പാർട്ടി വൻ കുതിപ്പിലേയ്ക്ക്. ബാലേന്ദ്രയുടെ രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി എൺപതിലേറെ സീറ്റിൽ മുന്നിലാണ്. നേപ്പാളി കോൺഗ്രസ് പാർട്ടിക്ക് എട്ടു സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
റാപ്പർ, ടെലിവിഷൻ താരം എന്നീ നിലകളിൽ ശ്രദ്ധേയനായ 35 കാരൻ ബാലേന്ദ്ര ഷാ തെരഞ്ഞെടുപ്പിൽ യുവാക്കളെ ആകർഷിച്ച് ക്രൗഡ് പുള്ളറായി മാറിയിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ(യുഎംഎൽ) ആറു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പുഷ്പകുമാർ ദഹലിന്‍റെ നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി മൂന്നു സീറ്റിൽ മാത്രമാണ് ലീഡ് നേടിയത്.
നേപ്പാളിൽ ജെൻസി പ്രക്ഷോഭത്തെ തുടർന്നായിരുന്നു കെപിശർമ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാര ഭ്രഷ്ടരായത്. നേപ്പാൾ പാർലമെന്‍റിലെ 275 സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
ഇതിൽ 165 സീറ്റുകളിലേയ്ക്കാണ് പൊതുജനങ്ങൾ വോട്ടു ചെയ്യുന്നത്. ഈ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ശേഷിക്കുന്ന 110 സീറ്റുകളിലേയ്ക്ക് അംഗങ്ങളെ ആനുപാതികമായി നോമിനേറ്റ് ചെയ്യും.