

പാക് അധീന കശ്മീരില്‍ വീണ്ടും രക്തച്ചൊരിച്ചില്‍
റാവല്‍ക്കോട്ട്: പാക് അധീന കശ്മീരില്‍ പ്രതിഷേധം വീണ്ടും രൂക്ഷമായതോടെ പാക്കിസ്ഥാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
റാവല്‍ക്കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സാഹിദ് മുഗള്‍, സഫര്‍ മുഗള്‍, അര്‍സലാന്‍ അക്ബര്‍, വാജിദ് ഹയാത്ത് എന്നിവരടക്കമുള്ളവര്‍ മരിച്ചവരിൽ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
പാക്കിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ സാമ്പത്തിക അവഗണന, രാഷ്ട്രീയ അവകാശങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണകൂടത്തിന്‍റെ നടപടികള്‍ എന്നിവയ്ക്കെതിരായ ജനരോഷമാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം നിയന്ത്രിക്കാന്‍ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക് അധീന കശ്മീരില്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. മുന്‍പ് നടന്ന സമാന പ്രതിഷേധങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.