

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
file photo
മിലാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യാൻ ഉപാധി വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. റഷ്യൻ-യുക്രെയ്ൻ യുദ്ധം നീതിപൂർവവും സമാധാനപരവുമായി അവസാനിപ്പിച്ചാൽ ഇറ്റലി ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യുമെന്നാണ് മെലോണി വ്യക്തമാക്കിയത്.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെയുണ്ടായാൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശിക്കാൻ താൻ തയാറാണെന്നും മെലോണി പറഞ്ഞു. യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ ട്രംപ് നിർണായക ഇടപെടൽ നടത്തിയാൽ അത് യാഥാർഥ്യമാകുമെന്നും മെലോണി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ നൊബേൽ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡോണൾഡ് ട്രംപ് പലവട്ടം പ്രതികരണം നടത്തിയിരുന്നു. എന്നാൽ അന്ന് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കായിരുന്നു സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നത്. തനിക്ക് സമാധാന പുരസ്കാരം ലഭിക്കാത്തതിനാൽ സമാധാനത്തെ കുറിച്ച് മാത്രം ചിന്തിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന് നോർവീജിയൻ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ട്രംപ് പറഞ്ഞിരുന്നു.