സമുദ്ര സുരക്ഷയിൽ ഉൾപ്പടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ കരാർ

പരമ്പരാഗതമല്ലാത്ത സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടുന്നതിന് ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കാൻ റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്‍റർ ഒഫ് എക്സലൻസ് സ്ഥാപിക്കും
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ External Affairs Minister S. Jaishankar

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

Updated on

ലണ്ടൻ: സമുദ്ര സുരക്ഷയിൽ ഉൾപ്പടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ കരാർ. അടുത്തിടെ ഒപ്പു വച്ച സമഗ്രമായ വ്യാപാര കരാറിന്‍റെ അടിസ്ഥാനത്തിൽ ഒരു പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങളും സജ്ജമാണെന്നു വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറുമായി നടത്തിയ ഉന്നത തല കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇരു പക്ഷവും റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്‍റർ ഒഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ ഒപ്പു വച്ചു. പരമ്പരാഗതമല്ലാത്ത സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടുന്നതിന് ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഈ കേന്ദ്രം സഹായിക്കും. കിങ്സ് കോളെജ് ലണ്ടനും നാഷണൽ മാരിടൈം ഫൗണ്ടേഷനും സംയുക്തമായാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.

ഇതിനു പുറമേ, സുപ്രധാന ധാതു മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനും സുരക്ഷിതമായ ആഗോള വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമായി "ക്രിട്ടിക്കൽ മിനറൽസ് ഗ്ലോബൽ സപ്ലൈ ചെയിൻ ഒബ്സർവേറ്ററി' ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കും അഭൂതപൂർവമായ വളർച്ചാ അവസരങ്ങൾ തുറന്നു നൽകിയ ഇന്ത്യ-യുകെ പങ്കാളിത്തത്തിന്‍റെ സമീപകാല പുരോഗതിയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി മോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച വിദേശകാര്യമന്ത്രി ജയശങ്കർ ഇരുപക്ഷവും വ്യാപാരം, സാങ്കേതിക വിദ്യ, വിതരണ ശൃംഖല, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ പുരോഗതി വിലയിരുത്തിയതായി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com