

ഹോർമൂസിലെ കുരുക്കഴിക്കാൻ 'പ്രൊജക്റ്റ് ഫ്രീഡം' പദ്ധതിയുമായി ട്രംപ്
വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ കടലിടുക്കിൽ നിന്നും പുറത്ത് കടത്താനായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ട്രംപ്. നിരവധി രാജ്യങ്ങളുടെ കപ്പലുകളാണ് രണ്ടു മാസത്തോളമായി ഹോർമൂസ് കടലിടുക്കിൽ കുരുങ്ങിയ സ്ഥിതിയിലുള്ളത്. ഈ കപ്പലുകളെയും ഇവയിലെ ജീവനക്കാരെയും പുറത്തെത്തിക്കാനായി ട്രംപ് പ്രൊജക്റ്റ് ഫ്രീഡം എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്ത് അറിയിച്ചത്. ഇതിലൂടെ താൻ ലക്ഷ്യമിടുന്നത് കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി നല്ല നിലയിലാണ് ചർച്ചകൾ നടക്കുന്നതെന്നും ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു.
അതിനിടെ ഇറാൻ മുന്നോട്ടു വച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്ന സൂചനകളും ട്രംപ് നൽകുന്നുണ്ട്.
എന്നാൽ വെടി നിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമെരിക്കയോട് ഇറാൻ ആവശ്യപ്പെട്ടിരുന്നു. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു.