
സൈനിക അട്ടിമറി ഗുഢാലോചന കേസ്; ബ്രസീലിയൻ മുൻ പ്രസിഡന്‍റിന് 27 വർഷം തടവുശിക്ഷ
ബ്രസീലിയ: ബ്രസീലിയൻ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. സൈനിക അട്ടിമറി ഗൂഢാലോചന കേസിലാണ് കോടതിയുടെ നടപടി.
2022ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവ ജയിച്ച ശേഷം ബോൾസോനാരോ അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യത്തെ ഇല്ലാതാക്കാൻ ബോൾസോനാരോ ശ്രമിച്ചതിനുള്ള തെളിവുകൾ കോടതി ശരിവയ്ക്കുകയും ബോൾസോനാരോ കുറ്റക്കാരനാണെന്ന് വിധിക്കുകയുമായിരുന്നു.
സർക്കാരിനെതിരേ ഗൂഢാലോചന നടത്തി, ക്രിമിനൽ സംഘങ്ങളെ ചുമതലപ്പെടുത്തി തുടങ്ങി അഞ്ചോളം കുറ്റങ്ങളാണ് ബോൾസോരാനോക്കെതിരേ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നിലവിൽ വീട്ടുതടങ്കലിലാണ് ബോൾസോനാരോ. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കിയത്.