റഷ്യയിൽ നാലുവർഷത്തിലേറെ ജയിൽ വാസം; ഒടുവിൽ മുൻ യുഎസ് മറൈനു മോചനം

2022ൽ റഷ്യൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാരോപിച്ചാണ് ഗിൽമാനെ അറസ്റ്റ് ചെയ്തത്.
 Robert Gilman

റോബർട്ട് ഗിൽമാൻ

Updated on

വാഷിങ്ടൺ: റഷ്യയിൽ നാലു വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന മുൻ യുഎസ് മറൈൻ റോബർട്ട് ഗിൽമാനെ മോചിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. 32വയസുള്ള ഗിൽമാന്‍റെ മോചനത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പുടിനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മോചനം സാധ്യമായത്.

2022ൽ റഷ്യൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാരോപിച്ചാണ് ഗിൽമാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചു. എന്നാൽ ആരോപണങ്ങൾ ഗിൽമാന്‍റെ കുടുംബം നിഷേധിച്ചു. അമെരിക്കക്കാരനായതിനാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ റഷ്യൻ അധികൃതർ അദ്ദേഹത്തെ അന്യായമായി തടവിലാക്കിയതാണെന്നും കുടുംബം ആരോപിച്ചു.

തടവിനിടെ ഗിൽമാന്‍റെ ആരോഗ്യ നില ഗുരുതരമായി മോശമായിരുന്നു. 47 ദിവസത്തോളം അദ്ദേഹം പ്രതികരിക്കാനാകാത്ത ‘ഡിസോസിയേറ്റീവ് സ്റ്റ്യൂപ്പര്‍’ അവസ്ഥയിലായിരുന്നുവെന്നും ഗുരുതര ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും യു.എസ്. സെനറ്റര്‍ എഡ് മാര്‍ക്കി പറഞ്ഞു.

മോചനത്തിന് പിന്നാലെ ഗില്‍മാനെ അമേരിക്കയിലെത്തിച്ച് ടെക്‌സസിലെ സൈനിക ആശുപത്രിയില്‍ പരിശോധനയും ചികിത്സയും നല്‍കും. ഗിൽമാന്‍റെ മോചനം തടവുകാരുടെ കൈമാറ്റത്തിന്‍റെ ഭാഗമായിരുന്നില്ലെന്നും റഷ്യ പകരമായി ആരെയും ആവശ്യപ്പെട്ടിട്ടില്ലെന്നും യാതൊരു കൈമാറ്റവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുന്ന ഗില്‍മാനെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ കുടുംബാംഗങ്ങളും യു.എസ്. അധികൃതരും സ്വീകരിക്കും.

സഹോദരന്‍റെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ച ഗിൽമാന്‍റെ സഹോദരി ലെക്‌സി ഹഡ്‌സണ്‍, റഷ്യന്‍ തടവില്‍ അദ്ദേഹത്തിന് കടുത്ത ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നതായി ആരോപിച്ചു.

ഗിൽമാന്‍റെ മോചനത്തിനായി പ്രവർത്തിച്ച പ്രസിഡന്‍റ് ട്രംപിനും സെനറ്റർ എഡ് മാർക്കിക്കും അവര്‍ നന്ദി അറിയിച്ചു. റഷ്യയില്‍ അന്യായമായി തടവിലാക്കിയ മറ്റ് അമേരിക്കക്കാരുടെ മോചനത്തിനായും യു.എസ്. ഭരണകൂടം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com