ബെഞ്ചമിൻ നെതന്യാഹു
getty images
ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുന്നു: നെതന്യാഹു
ജെറുസലേം: ലോക രാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുന്നു എന്ന ആത്മഗതവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇസ്രയേൽ പോരാട്ടം ആരംഭിച്ച് രണ്ടു വർഷം പിന്നിടുമ്പോൾ ഇസ്രയേൽ ലോക വേദികളിൽ ഒറ്റപ്പെടൽ നേരിടുന്നുണ്ടെന്നും അതിനനുസരിച്ച് രാജ്യം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെറുസലേമിൽ നടന്ന ധനമന്ത്രാലയ സമ്മേളനത്തിലാണ് ഈ തുറന്നു പറച്ചിൽ ഉണ്ടായത്. രാജ്യം കൂടുതൽ സ്വയം പര്യാപ്തത നേടി ഈ ഒറ്റപ്പെടലിനെ മറി കടക്കണം. ലോക രാഷ്ട്രങ്ങൾക്കിടയിൽ നിന്ന് ഇസ്രയേലിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. സാമ്പത്തിക സ്വയം പര്യാപ്തത നേടേണ്ടി വരുമെന്നും ആയുധ വ്യവസായം ശക്തിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്. യൂറോപ്യൻ രാജ്യങ്ങളെ പിണക്കിയതും ഇസ്രയേലിനു ക്ഷീണമായി.എന്നാൽ നെതന്യാഹുവിന്‍റെ തെറ്റായ നയങ്ങളാണ് ഈ ഒറ്റപ്പെടലിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.