

ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമെമ്പാടും ഇറാന്‍റെ സ്ലീപ്പർ സെല്ലുകൾ!
file photo
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനേയി അമെരിക്കയുടെ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ ലോകത്തിന്‍റെ പലഭാഗത്തും സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി റിപ്പോർട്ട്. ഇത്തരമൊരു സാഹചര്യത്തിൽ യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ സുരക്ഷാ മുൻകരുതൽ കൂടുതൽ ശക്തമാക്കി.
അമെരിക്കയും ഇസ്രയേലും ഇറാനെതിരേ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിനു പിന്നാലെ ഇറാൻ വിദേശരാജ്യങ്ങളെ ലക്ഷ്യമിട്ട് സ്ലീപ്പർ സെൽ സജീവമാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഓപ്പറേറ്റീവ് ട്രിഗർ സംബന്ധിച്ചുള്ള സൂചനകൾ എൻക്രിപ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ച സന്ദേശം എൻക്രിപ്റ്റ് ചെയ്തതും രഹസ്യ സ്വീകർത്താക്കൾക്കായി തയാറാക്കിയതുമായിരുന്നു.
ഇന്‍റർനെറ്റിന്‍റെയോ മൊബൈൽ നെറ്റ് വർക്കുകളുടെയോ സഹായമില്ലാതെ രഹസ്യ ഓപ്പറേറ്റീവുകൾക്ക് നിർദേശങ്ങൾ കൈമാറാനാണ് ഇത്തരം സന്ദേശങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇറാനു പുറത്തുള്ള നിരവധി രാജ്യങ്ങളിലേയ്ക്ക് ഒരു പ്രക്ഷേപണ സ്റ്റേഷനിൽ നിന്നും ആവർത്തിച്ച് സന്ദേശം അയയ്ക്കുന്നത് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി അമെരിക്കയിൽ നിന്നുള്ള മുന്നറിയിപ്പിൽ പറയുന്നതായി റിപ്പോർട്ടുണ്ട്.
ഈ സാഹചര്യത്തിൽ അസാധാരണമായ റേഡിയോ-ഫ്രീക്വൻസി സിഗ്നലുകളുടെ നിരീക്ഷണം ശക്തമാക്കാൻ നിയമ നിർവഹണ ഏജൻസികളോട് രഹസ്യാന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടു.ഇറാനിലെ സൈനിക നീക്കത്തോടുള്ള പ്രതികാരമായി അമെരിക്കയിലെമ്പാടും പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ഇന്‍റലിജൻസ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
യുഎസിൽ ഹിസ്ബുള്ളയോ ഹമാസോ അക്രമാസക്തമായ രീതിയിൽ പ്രവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഫെബ്രുവരി 28ന് യുഎസ് ഇറാനിൽ ആക്രമണം നടത്തിയതിനു ശേഷം എഫ്ബിഐ ഡയറക്റ്റർ കാഷ് പട്ടേൽ ഭീകര വിരുദ്ധ, ഇന്‍റലിജൻസ് ടീമുകളോട് അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ എല്ലാ സുരക്ഷാ സഹായങ്ങളും സജ്ജമാക്കാനും ഉത്തരവിട്ടിരുന്നു.
ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക് തുടങ്ങിയ പ്രധാന അമെരിക്കൻ നഗരങ്ങളിലെ നേതാക്കൾ ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയുൾപ്പടെ സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ പട്രോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.