
വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചതിനു ശേഷമേ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയാറാകൂവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഇതോടെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനു പിന്തുണയായി വീണ്ടും രംഗത്തെത്തിയിരിക്കകയാണ് ബൈഡൻ. വെടി നിർത്തൽ ആവശ്യമാണ്. എന്നാൽ അതിനുമുമ്പ് ബന്ദികളെ മോചിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം ചർച്ചകളാകാം. ഗാസയിലെ സ്ഥിതി സംബന്ധിച്ച് മാർപ്പാപ്പയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഗാസയിലെ സംഭവവികാസങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു.
അതിനിടെ ഹമാസ് ബന്ദികളാക്കിയ രണ്ടുപേരെക്കൂടി മോചിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളും പ്രായാധികത്യവും കണക്കിലെടുത്താണ് മോചിപ്പിച്ചതെന്നാണ് ഹമാസിന്‍റെ വിശദീകരണം. ഇരുവരെയും വിദഗ്ധ ചികിത്സക്കായി ടെൽ അവീവിലേക്ക് മാറ്റി. അതേസമയം, ഇന്ന് ബന്ദിപ്പിച്ച രണ്ടു സ്ര്തീകളുടെയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്.