
ഖാലിസ്ഥാനികൾക്ക് ക്യാനഡയിൽനിന്ന് പണമൊഴുകുന്നു.
ഒട്ടാവ: ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് രാജ്യത്തു നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് ക്യാനഡ. ഏറ്റവും കുറഞ്ഞത് രണ്ടു ഭീകര സംഘടനകൾക്ക് പണം ലഭിക്കുന്നുണ്ട്. ബബ്ബർ ഖൽസ ഇന്‍റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയാണവയെന്നും കനേഡിയൻ ധനവകുപ്പിന്‍റെ റിപ്പോർട്ട്.
കനേഡിയൻ മണ്ണിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇതാദ്യമാണ് ക്യാനഡ തുറന്നു സമ്മതിക്കുന്നത്. സിഖ് ഭീകര സംഘടനകൾക്കെതിരേ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം ക്യാനഡ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ക്യാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്‍റെയും ഭീകരതയ്ക്കു പണമെത്തുന്നതിന്‍റെയും 2025ലെ വിലയിരുത്തൽ എന്ന റിപ്പോർട്ടിലാണ് സുപ്രധാനമായ വെളിപ്പെടുത്തൽ. ഇന്ത്യയെ വിഘടിപ്പിച്ച് പ്രത്യേക രാഷ്ട്രം രൂപീകരിക്കാൻ ഗ്രൂപ്പുകൾ അക്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്യാനഡയിലെ ക്രിമിനൽ കോഡിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതും രാഷ്ട്രീയമായി പ്രേരിതമായ അക്രമ, തീവ്രവാദ വിഭാഗത്തിൽ പെടുന്നതുമായ ഹമാസ്, ഹിസ്ബുള്ള, ഖാലിസ്ഥാനി ഭീകരഗ്രൂപ്പുകളായ ബബ്ബർ ഖൽസ ഇന്‍റർനാഷണൽ, ഇന്‍റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയ്ക്ക് ക്യാനഡയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതായി പൊലീസും രഹസ്യാന്വേഷണ ഏജൻസികളും നിരീക്ഷിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് പറയുന്നു.
മുമ്പ് ഈ ഗ്രൂപ്പുകൾക്ക് ക്യാനഡയിൽ വിപുലമായ ഒരു ധനസമാഹരണ ശൃംഖല ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഈ ലക്ഷ്യത്തോടു ചേർന്നു പ്രവർത്തിക്കുന്ന, സംഘടനകളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികളിലൂടെയാണു ധനസമാഹരണം.
ഖാലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകൾ ചരിത്രപരമായി പ്രവാസി സമൂഹങ്ങളിൽ നിന്ന് സംഭാവനകൾ അഭ്യർത്ഥിക്കുകയും ലാഭേച്ഛയില്ലാത്ത സംഘടനകൾ വഴി ഫണ്ട് സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അത്തരം വരുമാനം അവരുടെ മൊത്തത്തിലുള്ള പ്രവർത്തന ബജറ്റിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
എംഎസ്ബി, ബാങ്കിങ് മേഖലകളുടെ ദുരുപയോഗം, ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം, സർക്കാർ സഹായം, സേവന മേഖലഗകളുടെ ദുരുപയോഗം, ക്രിമിനൽ പ്രവർത്തനം എന്നിവ വഴിയെല്ലാം പണം സമാഹരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഇന്ത്യാ വിരുദ്ധ ശക്തികളെ നിയന്ത്രിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോടു തുടർച്ചയായി മുഖം തിരിക്കുകയായിരുന്നു ക്യാനഡ. അതേസമയം, സിഖ് ഭീകരരുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണമുയർത്തുകയും ചെയ്തിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നയതന്ത്ര ബന്ധം തകരാറിലാക്കിയിരുന്നു. ട്രൂഡോ പുറത്തായതിനുശേഷം ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ക്യാനഡയുടെ കുറ്റസമ്മതം.