

അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകി ഇറാൻ പ്രസിഡന്‍റ്
മസൂദ് പെസെഷ്കിയാൻ
file photo
ടെഹ്റാൻ: രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണമുണ്ടായാൽ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ്മസൂദ് പെസെഷ്കിയാൻ. മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഒരിക്കലും ആദ്യം ആക്രമണം നടത്തുന്നവരല്ലെന്ന് ആവർത്തിച്ച പെസെഷ്കിയാൻ രാജ്യത്തിന്‍റെ നിലനിൽപിനെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടായാൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
മേഖലയിലെ അയൽ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പെസെഷ്കിയാൻ തന്‍റെ സന്ദേശം നൽകിയത്. തങ്ങളുടെ മണ്ണ് ഇറാന്‍റെ ശത്രുക്കൾക്ക് യുദ്ധം നയിക്കാൻ വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം ഗൾഫ് രാജ്യങ്ങളോടും മറ്റ് അയൽരാജ്യങ്ങളോടും ആവശ്യപ്പെട്ടു. മേഖലയുടെ വികസനവും സുരക്ഷയുമാണ് ലക്ഷ്യമെങ്കിൽ ശത്രുപക്ഷത്തിന് താവളം ഒരുക്കുന്നതിൽ നിന്ന് പിന്തിരിയണം. ഇറാന്‍റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിൽ അയൽരാജ്യങ്ങളുടെ ഭൂമി ഉപയോഗിക്കാൻ അനുവദിക്കുന്നത് മേഖലയിലെ സമാധാനം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ശത്രുരാജ്യങ്ങൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രസിഡന്‍റിന്‍റെ ഈ നിർണായക പ്രസ്താവന.
ആഗോള വിപണിയെ ബാധിക്കുന്ന തരത്തിൽ സാമ്പത്തിക കേന്ദ്രങ്ങളെ തകർക്കാൻ നീക്കമുണ്ടായാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്ന കർശന സന്ദേശമാണ് ഇതിലൂടെ ടെഹ്റാൻ നൽകുന്നത്. മേഖലയിലെ സംഘർഷം ഒരു പൂർണ യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ഇറാന്‍റെ ഈ പുതിയ നിലപാട് നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.