

പശ്ചിമേഷ്യയിൽ സുപ്രധാന നീക്കവുമായി യുഎസ്
file photo
വാഷിങ്ടൺ/ടെഹ്റാൻ: ഇറാനുമായി സാധ്യമായ നേരിട്ടുള്ള സൈനിക സംഘർഷത്തിനു തയാറെടുക്കുന്നതിന്‍റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ തങ്ങളുടെ വിവിധ സൈനികത്താവളങ്ങളിൽ അമെരിക്ക വൻ തോതിലുള്ള സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ നിന്ന് നൂറു കണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങൾക്കായി മാറ്റിയതായി പെന്‍റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് "ദ ന്യൂയോർക്ക് ടൈംസ്" റിപ്പോർട്ട് ചെയ്തു.
ഖത്തറിന് പുറമേ ബഹ്റൈൻ(യുഎസ് നേവിയുടെ അഞ്ചാം ഫ്ലീറ്റിന്‍റെ ആസ്ഥാനം), ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമെരിക്കൻ താവളങ്ങളിലും സമാനമായ വൻ തോതിലുള്ള സൈനിക സ്ഥാനചലനങ്ങൾ നടന്നു വരുന്നു.
നിലവിൽ മേഖലയിലുള്ള 30,000 മുതൽ 40,000 വരെ അമെരിക്കൻ സൈനികർക്ക് ഇറാനിൽ നിന്നുള്ള സാധ്യമായ പ്രത്യാക്രമണങ്ങളെ നേരിടാൻ ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ മേഖലയിലേയ്ക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. ഇറാന്‍റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ രണ്ടു യുഎസ് വിമാനവാഹിനി കപ്പലുകളെ ഇറാന്‍റെ അതിർത്തിക്കു സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായ ദൂരത്തേക്കു മാറ്റി.
ഇറാന്‍റെ ഹ്രസ്വവും മധ്യവുമായ ദൂരമുള്ള മിസൈലുകൾ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ, ആണവ സൗകര്യങ്ങൾ, ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ പ്രധാന ആസ്ഥാനങ്ങൾ എന്നിവയാണ് അമെരിക്ക ലക്ഷ്യമിടുന്ന പ്രധാന കേന്ദ്രങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമെരിക്കൻ ആക്രമണമുണ്ടായാൽ മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും സൗകര്യങ്ങളും ലക്ഷ്യമാക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധി സംഘം മുന്നറിയിപ്പു നൽകി. 2025 ജൂണിലെ പോലെ മുൻകൂട്ടി അറിയിച്ചു കൊണ്ടുള്ള ആക്രമണമായിരിക്കില്ല ഇതെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.