

ദലൈലാമ
ന‍്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന‍്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട രേഖകളിൽ ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയുടെ പേര് ഉൾപ്പെട്ടിടുണ്ടെന്ന റിപ്പോർട്ടുകളിൽ വ‍്യക്തത വരുത്തി ദലൈലാമയുടെ ഓഫിസ്.
ജെഫ്രി എപ്സ്റ്റീനുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള മാധ‍്യമ റിപ്പോർട്ടുകൾ ദലൈലാമയുടെ ഓഫിസ് തള്ളി. ദലൈലാമ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഓഫിസ് അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മുൻ അമെരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൻ മുതൽ പോപ് ഗായകൻ മൈക്കൽ ജാക്സൺ അടക്കമുള്ളവരുടെ പേരും ചിത്രവും എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെട്ടിരുന്നു. പീഡനത്തിനിരയായ 1,200ഓളം പേരുടെ വിവരങ്ങളാണ് എപ്സ്റ്റീൻ ഫയൽസിലുള്ളത്. രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ ഇതിൽ ഉണ്ടെന്നാണ് വിവരം.
ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ആരോപണങ്ങൾ തള്ളുകയും എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തയാറായതും. ലൈംഗിക ആവശ‍്യത്തിനു വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉന്നതർക്ക് എത്തിച്ചുകൊടുത്തതായും ചൂഷണം ചെയ്തെന്നുമാണ് കേസ്. ഇതേത്തുടർന്ന് 2006ൽ അറസ്റ്റിലായ എപ്സ്റ്റീനെ 2019 ഓഗസ്റ്റിൽ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.